കോട്ടയം: നാടും നഗരവും ചീഞ്ഞു നാറുകയാണ്. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിക്കാതെ വന്നതാണ് സാഹചര്യം വഷളാക്കിയത്. വേനല്‍മഴ ശക്തമായതോടെ മാലിന്യം നിറഞ്ഞുകിടന്ന ഓടകളില്‍നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. പലയിടത്തും ഓട നിറഞ്ഞാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. നാഗമ്പടത്തും മറ്റു പരിസരപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
മലിന ജനം കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകിയിറങ്ങാന്‍ തുടങ്ങിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നതാണ് യാഥാര്‍ഥ്യം. മാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം, പൊതുഇടങ്ങള്‍ മാലിന്യമുക്തമാക്കൽ, വെള്ളക്കെട്ടുകള്‍ ഒഴിവാക്കൽ, ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങള്‍ നീക്കൽ എന്നിവയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തില്‍ തദ്ദേശ സ്ഥാപനാധികാരികള്‍ മറന്നു.
മഴക്കാല പൂര്‍വശുചീകരണത്തിന് ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിക്കണം. കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, റെസിഡന്റ്സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, എന്‍എസ്എസ്, എന്‍സിസി, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി, യുവജനസംഘടനകള്‍, യൂത്ത് ക്ലബുകള്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണം.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി ഡിഎംഒയുടെ ജാഗ്രതാ നിര്‍ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. ജലാശയങ്ങളെല്ലാം മലിന്യവാഹിനികളാണ്. ഇത് ഈഡിസ് കൊതുകുകള്‍ പെരുകുന്നതിനു കാരണമാകുന്നു. പരിസരങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതിനാല്‍ എലികളും വിഷപ്പാമ്പുകളും വര്‍ധിച്ചു കൊണ്ടിരിക്കയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പു പദ്ധതി തുടങ്ങാത്തതും പരിസര മലിനീകരണത്തിന് ആക്കംകൂട്ടി.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത് ജല മലിനീകരണത്തിനു പ്രധാന കാരണമാണ്. വേലിയേറ്റവും വേലിയിറക്കവും ദുര്‍ബലമായതിനാല്‍ ജലാശയങ്ങളില്‍ നീരൊഴുക്കില്ല. വേനൽമഴ സജീവമായിട്ടും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടികളായിട്ടില്ലെന്നാണ് ആക്ഷേപം.